വെറുപ്പിന്റെ ലഹരി

IMG_2578

നമ്മുടെ വീട്ടിൽ കതകില്ല എന്ന് കരുതുക. ആർക്കും എപ്പോഴും കടന്നു വരാം, എവിടെയും പ്രവേശിക്കാം, എന്തും ചെയ്യാം, എന്ന് വയ്ക്കുക. നമുക്ക് സുരക്ഷിതത്വം തോന്നുമോ?

‘sacred’ അല്ലെങ്കിൽ പരിപാവനമായ എന്തോ ഒന്ന്, എല്ലാവരുടേയും ജീവിതത്തിൽ കാണുമല്ലോ. പെട്ടെന്നൊരു നാൾ, ഒരു ആൾകൂട്ടം വീട്ടിൽ വേട്ടയാടാനായി എത്തുന്നു. പാവനമായി നാം കരുതുന്ന ആ ചുറ്റുവട്ടത്തെ തകർത്തു ഘോഷിക്കുന്നു! എന്തൊരു പൈശാചികമായ സ്ഥിതി വിശേഷം.

പലപ്പോഴും ടെക്നോളോജിക്കൽ താണ്ഡവങ്ങളിൽ മേല്പറഞ്ഞതു സംഭവിക്കുന്നു. അതിരുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ, കടന്നു കയറ്റം പതിവാണല്ലോ. റോബർട്ട് ഫ്രോസ്റ് തന്റെ ‘Mending Wall’ എന്ന കവിതയിൽ കുറിച്ചത് ഓർമ്മിക്കുമല്ലോ.

‘ Something there is that doesn’t love a wall,

That wants it down…’

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നതാണു നാട്ടു വ്യവസ്ഥ എന്നിരിക്കെ, പല സംവാദങ്ങളും, പല അതിരുകളും വിട്ടു, കൊടും വിഷവും, പകയും പുറത്തു വിടുന്ന പാതാള കിണറുകളാകുന്നു. തനിച്ചിരുന്നു പുസ്‌തകം വായിക്കുന്ന വ്യക്ത്തി, ഇഷ്ടപ്പെട്ട ഒരു വരിയെ പ്രകീർത്തിച്ചാൽ, അതിനെ പരിഹസിച്ചു രസിക്കുന്ന ഒരു രോഗഗ്രസിതമായ  മനോഭാവം ചുറ്റിലും. പ്രേരണാദായി എന്ന് ഒരാൾ കരുതുന്ന വ്യക്‌തിയെ പത്തു പേര് കൂടി ചേർന്ന് അപഹസിച്ചു പരുക്കേൽപ്പിക്കുന്നു.

ഭയത്തോടെ മാത്രം ചുറ്റും നോക്കേണ്ട അവസ്ഥ ടെക്നോളജി ആണോ അതോ നമ്മളാണോ ഉണ്ടാക്കിയത് ?

ഒരാൾക്ക് അമൃതായതു മറ്റൊരാൾക്ക് വിഷമാകാം എന്ന് പല മനുഷ്യ സംസ്കാരങ്ങളിലും അറിയുന്ന സത്യമാണ്. എങ്കിലും, കൂട്ടം ചേർന്ന് നശിപ്പിക്കുന്ന ഒരു mob psychology ഇൽ സ്വയം മറന്നു വിളയാടി, anonymous ആയി നിന്ന് എന്തും ചെയ്യാം, പറയാം എന്ന ധാർഷ്ട്യം, പല നിയമങ്ങൾക്കും വിരുദ്ധമാണ്.

വളരെ ശക്‌തമായ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളും, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ procedure കോഡ് തുടങ്ങിയവയും പിന്നിൽ വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അജ്ഞാതരായ കുറ്റവാളികൾ എന്ന് രേഖപ്പെടുത്തിയ FIR, പോലീസ് അന്വേഷണങ്ങളിൽ മാറുകയും, കുറ്റം ചെയ്‌ത വ്യക്തികളായി പരിണമിക്കുകയും ചെയ്യുന്നു. അപ്പോൾ അയ്യോ ഞാൻ ഒരു രസത്തിനു, ഒന്നും അറിയാതെ വെറുതെ കമന്റ് ഇട്ടതാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ജീവിതകാലം മുഴുവനും ബാക് ഗ്രൗണ്ട് വെരിഫിക്കേഷനിൽ തെളിഞ്ഞു കിടക്കും ആ ചരിത്രം. പിന്നെ ഒരു ജോലിക്കോ, പാസ്സ്പോർട്ടിനോ, character സെർട്ടിഫിക്കറ്റിനോ ശ്രമിക്കുമ്പോൾ, അതിന്റെ ശക്തി മനസ്സിലാകും. ഒരു നിമിഷത്തെ ദുഷ്ടത, ജീവിതാന്ത്യം വരെ യക്ഷി മാതിരി പുറകെ നടക്കുന്ന കാഴ്ച്ച പല കേസുകളിലും കണ്ടിട്ടുണ്ട്.

ഇരട്ട തലയാണ് ആ മൂർച്ചയുള്ള ആയുധത്തിന് : ചീപ്പ് പോപ്പുലാരിറ്റി. പലപ്പോഴും, അറിവില്ലായ്മ കാരണം, കൈ മുറിയുന്നു, കാലക്രമേണ സെപ്റ്റിക് ആവുന്നു.

**