ഇന്ന് കണ്ടു, ‘മാങ്ഗത’ (വാങ്ങുന്നവർ) എന്ന വിളിപ്പേരിൽപ്പെട്ട ‘നട്ട്’ വിഭാഗത്തിലെ നാടോടി സ്ത്രീകളെ… കൈയിൽ കുഞ്ഞുങ്ങൾ, മുലയൂട്ടുന്ന അമ്മയ്ക്ക് എണീറ്റുനിൽക്കാൻ ഊർജ്ജമില്ല. തണുപ്പത്തു കമ്പിളി പുതയ്ക്കാൻ കൊടുക്കുകയായിരുന്നു.
‘നാലഞ്ചു ഗ്രാമങ്ങളിലുള്ളവർ , നാലു മാസമേ നാട്ടിലുണ്ടാവൂ , പിന്നെ യാത്രയാണ്. കോവിഡ് സമയത്ത് ഇവർക്ക് ആഹാരം എത്തിച്ചു കൊടുത്തു…പക്ഷെ ഇവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പൊതുവെ ഇല്ല.’ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദാരിദ്ര്യം അനുഭവിക്കുന്ന ജനത. ഇങ്ങനെ എത്ര ഉപേക്ഷിക്കപ്പെട്ട മനുഷ്യർ. ‘മൂശഹ്ർ’ എന്ന ഒരു ജനതയുണ്ട് …’മൂഷികനെ’ ഭക്ഷിക്കുമായിരുന്നു പണ്ട് …അങ്ങനെ കിട്ടിയ പേരാണ്. സത്യങ്ങൾ എന്നും കണ്ണീരുപ്പു വീണവ തന്നെ. ‘മോസ്റ്റ് മാർജിനലൈസ്ഡ് ‘ എന്നൊക്കെ പറയില്ലേ …അവർ ഇവരാണ് .
നമ്മുടെ ‘കുടുംബശ്രീ ‘ പദ്ധതിയുടെ മറ്റൊരു പതിപ്പായ ‘പ്രേരണ’ യിൽ ഇവരുടെ സംഘങ്ങളുണ്ടാക്കി കൈപിടിച്ച് കയറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു തുടക്കം വേണമല്ലോ. ആത്മാഭിമാനം, ഒരു സ്ത്രീയ്ക്ക്, കുഞ്ഞുങ്ങൾക്ക് നൽകാനുള്ള അന്നത്തിൽ നിന്നും തുടങ്ങുന്നു. ഒരു ഗ്രൂപ്പെങ്കിലും ഉണ്ടാക്കി , അവരെ സ്വന്തം കാലിൽ നില്ക്കാൻ പഠിപ്പിച്ചാൽ, ‘ ഭിക്ഷ തേടലിൽ ‘ നിന്നും തുടങ്ങുന്ന ‘ മാങ്ത’ എന്ന അവമതിയിൽ നിന്നും ഒരു വഴി കാട്ടാം.
**
പോലീസ് സ്റ്റേഷനിൽ ഇന്സ്പെക്ഷന് ചെന്നപ്പോൾ നല്ല ചുറുചുറുക്കുള്ള പെൺകുട്ടി. കോൺസ്റ്റബിളാണ് . സഹായം അന്വേഷിച്ചു വന്ന സ്ത്രീയുടെ മൊബൈലിൽ വിളിച്ചു ‘cross check ‘ ചെയ്യവേ , ഞാൻ ‘കംപ്ലൈന്റ്റ് രജിസ്റ്റർ ‘ എങ്ങനെ ‘self -explanatory ‘ ആക്കാനാവും എന്ന് പറഞ്ഞു .
‘മാഡം , തീർച്ചയായും ഞാനതു പാലിക്കാം ,’ അവൾ പറഞ്ഞു.
അപ്പോൾ, സബ് ഇൻസ്‌പെക്ടർ ചുമച്ചു.
‘ജഡ്‌ജി പരീക്ഷ എഴുതിയിരിക്കുന്നു ഈ കുട്ടി . മിക്കവാറും കിട്ടും.’
ഞാൻ വിസ്മയത്തോടെ അവളെ നോക്കി. സിവിൽ ജഡ്ജ് പരീക്ഷ !
അഞ്ചാറു മണിക്കൂർ ദൂരെയുള്ള ജില്ലയിൽ നിന്നും വന്നതാണ്. LLB പാസ്സായി, രണ്ടു സംസ്ഥാനങ്ങളിലെ പ്രൊവിൻഷ്യൽ സിവിൽ സർവീസ് (ജുഡീഷ്യൽ ) പരീക്ഷ എഴുതിയിരിക്കുന്നു. പകൽ പോലീസിൽ കോൺസ്റ്റബിളായി ജോലി, രാത്രി പഠിത്തം.
‘ഇതാണ് ഭാരത സ്ത്രീ ‘ ഞാൻ അഭിമാനത്തോടെ അവളെ പ്രോത്സാഹിപ്പിച്ചു. അടുത്ത ജോലി കിട്ടി , പടവുകൾ താണ്ടുന്ന വരെ, കിട്ടിയ ജോലിയിൽ സന്തോഷത്തോടെ ജോലി ചെയ്തു, മാതാപിതാക്കളെ നോക്കുന്ന പെൺകുട്ടി .
അപ്പോൾ ചിരിച്ചു കൊണ്ട് , മറ്റൊരു പെൺകുട്ടി, നായിബ് തെഹ്‌സില്ദാര് (Deputy tehsildar ) പറഞ്ഞു , ‘മാഡം, എനിക്കും വേണം മാഡത്തിന്റെ നല്ല വാക്ക്. ഞാൻ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി ജോയിൻ ചെയ്തതാണ്. രണ്ടു പ്രാവശ്യം IAS Mains എഴുതി, കിട്ടിയില്ല . ഇപ്രാവശ്യം ഞാൻ റാങ്കു നേടും.’
ഞാൻ അവളെയും സന്തോഷത്തോടെ അനുഗ്രഹിച്ചു.
‘കഠിനാദ്ധ്വാനത്തിനു പകരം ഒന്നുമില്ല. ഈ വഴിയാണ് നേർവഴി. ഉള്ള ജോലി നിറവോടെ ചെയ്തു, സ്വന്തമായി ശമ്പളം നേടി ജീവിച്ചു കൊണ്ട്, കൂടുതൽ ശ്രമിക്കുക.’
**
പായൽ എന്ന ബിഹാരി പെൺകുട്ടി, കേരളത്തിൽ റാങ്കോടെ ബി.എ . പാസ്സായി, സിവിൽ സെർവിസ്സ് ലക്‌ഷ്യം വയ്ക്കുന്നതായി മാതൃഭൂമിയിൽ വായിച്ചപ്പോൾ, എന്റെ മനസ്സിൽ ഇവരുടെ കഥകളും ഓടിയെത്തി. കഴിവും, മിടുക്കും, ഉള്ള എത്ര പേർ ! അവസരങ്ങൾ ലഭിച്ചാൽ, ഇരുട്ടിലെ വെളിച്ചമായി , സ്വന്തം ജീവിതം കൊണ്ട് നേർ വഴി കാണിക്കുന്നവരായി അവർ മാറുന്നു.
ഉയർന്ന ലക്ഷ്യങ്ങൾ കാണുന്ന ആ കണ്ണുകളാണ് , ചുറ്റും ഹുങ്കാരത്തോടെ ചുഴറ്റുന്ന അഹങ്കാരക്കാറ്റുകൾക്കിടയിൽ ഒരാശ്വാസം.
അവർ നന്മ ചെയ്യുന്നതിനായി പഠിക്കുന്നു, പരീക്ഷകൾ എഴുതുന്നു , കുടുംബങ്ങളെ പാലിക്കുന്നു, തലയുയർത്തി നാടിനും വീടിനും സംരക്ഷണം നൽകുന്നു.
ഈ പെൺകുട്ടികളെ കാണാൻ എന്റെ ആ ‘ മാങ്ത’ സമുദായത്തിലെ സ്ത്രീകൾക്കാവണം. അപ്പോൾ, അവർ
ഇരുട്ടിൽ നിന്നും കര കയറാൻ അവരുടെ കുഞ്ഞുങ്ങളെയും സ്കൂളിൽ വിടും.
അങ്ങനെ , ഒരു നല്ല ദിവസം കൂടി.