‘ മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ?അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു.’ (ഏശയ്യാ 49 : 15 -16 )
മലയാളിയായ സിസ്റ്റർ ആ കുഞ്ഞിന്റെ പുതപ്പു മാറ്റി കാണിച്ചു. ഒരു നിമിഷം, ദൈവമേ എന്ന് ഞാൻ ഉള്ളിൽ നിലവിളിച്ചു. വലംകൈയില്ല . ‘ പോളിത്തീനിൽ പൊതിഞ്ഞുപേക്ഷിച്ചതാണമ്മ . പട്ടി കടിച്ചു തിന്നു ആ പിഞ്ചു കൈ. ഓടിയെത്തിയ ആരോ ആ നവജാതശിശുവിനെ ആശുപത്രിയിലാക്കി. ഞങ്ങൾ കാണുമ്പോൾ ഈ പെൺകുഞ്ഞിന് തീരെ ജീവനില്ല. ഇന്നിതാ നോക്കൂ !’
തിളങ്ങുന്ന കണ്ണുകൾ എന്നെ നോക്കിചിരിച്ചു. ഓമന കുഞ്ഞു മുഖം. മിടുക്കിയായി തൊട്ടിലിൽ കളിക്കുന്നു. തൊട്ടപ്പുറം മറ്റൊരു പെൺകുഞ്ഞു കിടക്കുന്നു. അവളുടെ കാൽപാദമാണ് ശ്വാനൻ കടിച്ചു തിന്നത് . അതിനെ കിട്ടിയതും ചവറ്റു കുട്ടയിൽ നിന്നും തന്നെ. കണ്ണടയ്ച്ചു ഉറങ്ങുന്നു .
എനിക്ക് കുറച്ചു നേരം ശബ്ദിക്കാനായില്ല.
അനാഥ കുഞ്ഞുങ്ങളുടെ ആശ്രയ സ്ഥലം. യേശുവിന്റെ പുണ്യ ഹൃദയത്തിനു കീഴിൽ, Sacred Heart ഓർഫനേജിൽ സിസ്റ്ററുമാർ നിശ്ശബ്ദ സേവനം നടത്തുന്നു. സുന്ദരിയായ ഒരു യുവതിയുടെ ഫോട്ടോ കണ്ടു.
” ഇവളെ മൂന്നു മാസമുള്ളപ്പോൾ ഹോളണ്ടിലെ ഒരു കുടുംബം ദത്തെടുത്തു. ഇപ്പോൾ പഠിച്ചു മിടുക്കിയായി ജോലി ചെയ്യുന്നു . വിവാഹിതയായി. എല്ലാ കൊല്ലവും ഞങ്ങളോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവിടും. കുഞ്ഞുങ്ങൾക്ക് വേണ്ടി സഹായം നൽകും.” സിസ്റ്റർ അറിയിച്ചു.
എന്നോടൊപ്പം ട്രെയിനി DySp യുണ്ടായിരുന്നു . ‘മാഡം , ഞാൻ ഇവിടുത്തെ എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചത്. അവിടുത്തെ സോഷ്യൽ സർവീസ് ക്ലബ്ബിനെ ഇൻവോൾവ് ചെയ്യിക്കാം . കുട്ടികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാം.’ ആ ചെറുപ്പക്കാരൻ വാക്ക് തന്നു.
‘ ‘അമ്മ തൊട്ടിലുകൾ ‘ സ്ഥാപിക്കണം. കുഞ്ഞുങ്ങളെ പട്ടിക്കും പരുന്തിനും ഇട്ടു കൊടുക്കുന്നതു തടയണം ,’ ഞാൻ പറഞ്ഞു . യൂണിസെഫ് ഓഫീസറോടൊപ്പം അതിനു ശ്രമിക്കാം എന്ന് ആ ഓഫീസർ ഉറപ്പു തന്നു.
നാമറിയാത്ത എത്രയോ ജന്മങ്ങൾ . ഒരു നിമിഷം മതി – നമ്മുടെ കാരുണ്യം നദിപോലെ അവരിലോട്ടു ഒഴുകിയെത്താൻ. ആ സ്നേഹ സ്പർശനം കൊടുക്കുന്നവർക്കും ലഭിക്കുന്നവർക്കും ഒരു പോലെ പുണ്യം നൽകുന്നു.
ഈ ആഴ്ച അടുത്തുള്ള അനാഥാലയത്തിൽ ഒന്ന് പോകൂ.
**